ന്യൂഡല്‍ഹി: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിരോധനം ജൂണ്‍ പകുതി വരെ തുടരുമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. അള്‍ജീരിയ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, സുഡാന്‍, ടുണീഷ്യ, യെമന്‍ എന്നിവയാണ് മറ്റുരാജ്യങ്ങള്‍. ഉംറ വിസ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ അനധികൃതമായി ആളുകള്‍ പങ്കെടുക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നാണ് റിപ്പോര്‍ട്ട്. ഉംറ വിസയിലോ ഫാമിലി വിസിറ്റ് വിസയിലോ എത്തുന്ന നിരവധി വിദേശ പൗരന്‍മാര്‍ അനുമതിയില്ലാതെ ഹജ്ജില്‍ പങ്കെടുക്കുന്നതിനായി രാജ്യത്ത് നിയമവിരുദ്ധമായി അധികകാലം താമസിച്ചതായി മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിസ നിയന്ത്രണങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്, ഈ വര്‍ഷത്തെ ഉംറ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 13 ആണ്. കൂടാതെ, ഹജ്ജ് അവസാനിക്കുന്നതുവരെ പുതിയ ഉംറ വിസകള്‍ നല്‍കില്ല.
