കണ്ണൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വിൽക്കാൻ കൊണ്ടുവന്ന ഇരുതലമൂരി പാമ്പുമായി അഞ്ചുപേര്‍ പിടിയില്‍. തൃക്കരിപ്പൂർ സ്വദേശി ടി പി പ്രദീപൻ( 49 ), പിലിക്കോട് മട്ടലായി സ്വദേശി എം മനോജ്( 30 ), വെള്ളൂർ പഴയതെരു സ്വദേശി കെ ഭികേഷ്, ആന്ധ്ര സ്വദേശികളായ നവീൻ, ചന്ദ്രശേഖർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്.പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നുമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവർ സഞ്ചരിച്ച കാറും, സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതികളെ ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. 25 ലക്ഷത്തിന് വിൽപ്പന നടത്താനാണ് ഇവർ നീക്കം നടത്തിയിരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വംശനാശം സംഭവിക്കുന്ന ഇരുതലമൂരി പാമ്പിനെ അന്ധവിശ്വാസം കാരണമാണ് ലക്ഷങ്ങള്‍ കൈമാറുന്ന വില്‍പനചരക്കാക്കുന്നത്. ഇതു ഗുരുതരമായ കുറ്റകൃത്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുതലമൂരിയെ കൂടാതെ വെള്ളിമൂങ്ങയും ഇത്തരക്കാരുടെ കച്ചവട വസ്തുകളിലൊന്നാണ്.
