മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി മംഗളൂരു ജയിലിൽ ആത്മഹത്യ ചെയ്തു. മൂഡ്ബിദ്രിയിലെ ലാഡിയിൽ താമസക്കാരനായ പ്രകാശ് ഗോപാൽ മൂല്യ (51) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4 നും 4.50 നും ഇടയിലാണ് പ്രകാശ് ജയിലിനുള്ളിലെ ടോയ്‌ലറ്റ് ജനാലയിൽ തൂങ്ങിമരിച്ചത്.
തൂങ്ങിയ നിലയിൽ കണ്ട പ്രതിയെ ജയിൽ ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കൂലിപ്പണിക്കാരനായ ഗോപാൽ മൂല്യ വീടിനടുത്ത് താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ മൂഡ്ബിദ്രി പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു. മദ്യപിച്ചെത്തിയ പ്രകാശ് വീട്ടിൽ ഭാര്യയെ ഉപദ്രവിച്ചിരുന്നതായും വിവരമുണ്ട്. മാർച്ച് 11 ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ശേഷം, പോക്സോ കേസിൽ ജാമ്യം ലഭിക്കില്ലെന്നും ആരും തന്നെ മോചിപ്പിക്കാൻ വരില്ലെന്നും വിശ്വസിച്ച് അദ്ദേഹം കടുത്ത മാനസികാവസ്ഥയിലായതായി പൊലീസ് സംശയിക്കുന്നു. ആത്മഹത്യ
സംഭവവുമായി ബന്ധപ്പെട്ട് ബാർക്കെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
