കാസർകോട്: മഞ്ചേശ്വരം വാമഞ്ചൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കിഷൻ കുമാർ, ജനാർദ്ദനൻ, അരുൺ എന്നിവരാണ് മരിച്ചത്. കർണാടക ഉപ്പിനങ്ങാടി സ്വദേശി രത്തനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. ചെക്ക് പോസ്റ്റിനു സമീപത്തുള്ള പാലത്തിന്റെ ഡിവൈഡറിൽ കാർ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഉണ്ടായിരുന്നവർ മംഗളൂരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. നിയന്ത്രണം വിട്ട കാർപാലത്തിൻ്റെ കൈവരിയിലേക്കും ഡിവൈഡറിലേക്കും കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി. ഇതേത്തുടർന്ന് റോഡിൽ കാറിൻ്റെ ഭാഗങ്ങൾ ചിതറിക്കിടന്ന നിലയിലായിരുന്നു. അപകടത്തിൽ മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.







