കോട്ടയം: ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തർക്കത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവർ ശ്യാമപ്രസാദാ(44)ണ് മരിച്ചത്. നീണ്ടൂർ സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്ചികിത്സക്കിടെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായിട്ടുള്ള 27 വയസ്സുള്ള ജിബിൻ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാമപ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അടക്കം ഉള്ള ഉദ്യോഗസ്ഥർ കാരിത്താസ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും എത്തി.
