കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പോക്‌സോ അതിജീവിത ചികിത്സയ്ക്കിടെ മരിച്ചു. സുഹൃത്തിന്റെ അതി ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആറുദിവസം വെന്റിലേറ്ററിന്റെ സഹായത്താലാണു കഴിഞ്ഞിരുന്നത്. കഴുത്തില്‍ കയര്‍ മുറുകി പരി ക്കേറ്റ നിലയിലായിരുന്നു യുവതി. അര്‍ധ നഗ്നയായിരുന്ന പെണ്‍കുട്ടിയുടെ കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. തുടര്‍ന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്ത് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോക്സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി മറ്റ് ആണ്‍സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചതാണ് അനൂപിനെ പ്രകോപിതനാക്കിയത്. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്ന ഉടനെ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. പിടിച്ചു തള്ളി തെറിച്ചു വീണ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയില്‍ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി. പ്രതിക്കെതിരെ ഇനി പൊലീസ് കൊല കുറ്റത്തിന് കേസെടുക്കും.
