കൊല്ലം: ശാസ്താംകോട്ടയിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ ക്രൂരമായി ഭർത്താവ് തന്നെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഭര്‍ത്താവ് രാജീവ് മൊഴി നൽകി. കൊലക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൈനാഗപള്ളി സ്വദേശിയായ ശ്യാമയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ശ്യാമയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് രാജീവും ശ്യാമയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അബോധാവസ്ഥയിലായ ശ്യാമയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടുമോയെന്നറിയാൻ സമീപത്തെ ഉത്സവ മൈതാനത്ത് എത്തി നാട്ടുകാരോട് രാജീവ് സഹായം തേടിയിരുന്നു. വീട്ടിനുള്ളിൽ വീണ് കിടന്ന ശ്യാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു ഭർത്താവായ രാജീവിൻ്റെ മൊഴി. ശ്യാമയുടെ മരണത്തിന് പിന്നാലെ തന്നെ രാജീവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ രാജീവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് താൻ തന്നെ കൊലപ്പെടുത്തിയതാണെന്ന് രാജീവ് വെളിപ്പെടുത്തിയത്. മദ്യലഹരിയിലാണ് രാജീവ് ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കല്ലുകടവ് പാലത്തിനു സമീപം കട നടത്തുകയാണ് രാജീവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ബന്ധുക്കൾക്ക് വിട്ടുനൽകിയ ശ്യാമയുടെ മൃതദേഹം രാത്രി സംസ്കരിച്ചു. ദിയ രാജ്, ദക്ഷ രാജ് എന്നിവർ മക്കളാണ്.
