പിണറായിസത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി; ഇനി 482 ദിവസം ബാക്കി: പി.വി അന്‍വര്‍

തിരുവനന്തപുരം: പിണറായിസത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് എം.എല്‍.എ സ്ഥാനം രാജിവച്ച ശേഷം നിലമ്പൂര്‍ എം.എല്‍.എയായിരുന്ന പി.വി അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരെയുള്ള അവസാന ആണിയായിരിക്കും-അദ്ദേഹം പറഞ്ഞു.
മലയോരമേഖലയായ തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കു വന്യമൃഗങ്ങളെയും പേടിച്ചേ ജീവിക്കാന്‍ കഴിയു എന്ന അവസ്ഥയോടുള്ള പ്രതിഷേധമാണ് തന്റെ രാജിയെന്ന് അന്‍വര്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്ന് ഇന്ത്യയിലെ ഒരു നേതാവേ പറഞ്ഞിട്ടുള്ളു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ജനങ്ങള്‍ ആദരപൂര്‍വ്വം ദീദി എന്നു വിളിക്കുന്ന മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ അതിനു വേണ്ടി ഇടപെടാമെന്ന് അവര്‍ ഉറപ്പു നല്‍കി. അതിനു വേണ്ടി തന്റെ മണ്ഡലത്തിലേയും ഇന്ത്യയിലെ മുഴുവന്‍ മലയോര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്കു വേണ്ടി എം.എല്‍.എ സ്ഥാനം രാജിവച്ചു പ്രക്ഷോഭത്തിനൊരുങ്ങാന്‍ അവര്‍ പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി അവര്‍ നല്‍കിയ പ്രതിനിധി സ്ഥാനം അപ്പോള്‍ത്തന്നെ രാജിവച്ചു കൊണ്ട് നിയമസഭാ സ്പീക്കര്‍ക്കു താന്‍ ഇ-മെയില്‍ രാജിക്കത്ത് നല്‍കി. അതിന്റെ പകര്‍പ്പ് തന്റെ കൈപ്പടയിലെഴുതി ഒപ്പിട്ടു സ്പീക്കര്‍ക്കു നേരിട്ട് കൈമാറുകയായിരുന്നു.
മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിന്റെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടേയും വളയത്തിനുള്ളിലാണെന്ന് അന്‍വര്‍ ആരോപിച്ചു. പിതൃതുല്യനായി താന്‍ കണ്ടിരുന്ന മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞതോടെയാണ് ജനങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ താന്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചതു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ആരോപിക്കേണ്ട കാര്യങ്ങള്‍ പി. ശശി എഴുതിത്തരുകയായിരുന്നു. അതു നിയമസഭയില്‍ ഉന്നയിച്ചു. അതിനെതിരെ അന്വേഷണം നടക്കുകയും ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തുകയും ചെയ്തപ്പോഴാണ് ശശി തന്നെ ഉപയോഗിച്ചു സത്യസന്ധരായ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ചെളിവാരിയെറിയുകയായിരുന്നുവെന്നു മനസ്സിലായത്. ഇതില്‍ സതീശനുണ്ടായ മാനഹാനിക്ക് അദ്ദേഹത്തോടും കുടുംബത്തോടും കേരള സമൂഹത്തോടും താന്‍ മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ഇത്തരത്തില്‍ സിപിഎമ്മിനു വേണ്ടി ഒരു പാടു പാപഭാരങ്ങള്‍ താന്‍ ചുമന്നു. ഒടുവില്‍ അന്‍വര്‍ പാര്‍ട്ടിയില്‍ നിന്നു പോയിട്ട് ഒരു രോമം കൊഴിഞ്ഞില്ലെന്നു വീമ്പു പറഞ്ഞു നടക്കുന്നു-അതു കാണാം, അന്‍വര്‍ താക്കീതു ചെയ്തു.
നിലമ്പൂരില്‍ താനിനി മത്സരിക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് വി.എസ് ജോയി സ്ഥാനാര്‍ത്ഥിയാവണമെന്നാണ് തന്റെ ആഗ്രഹമെന്നും അക്കാര്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് അന്തിമമായി തീരുമാനിക്കേണ്ടതെന്നും അന്‍വര്‍ പറഞ്ഞു. ആ തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരെയുള്ള അവസാന ആണിയായിരിക്കും-അദ്ദേഹം ആവര്‍ത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page