പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ 20 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ നവവരനും പ്ലസ് ടു വിദ്യാർഥിയും സഹോദരങ്ങളുമടക്കമുണ്ട്. വി.കെ. വിനീത്, കെ. അനന്തു, എസ്. സുധി, അച്ചു ആനന്ദ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരിൽ കഴിഞ്ഞ നവംബറിൽ വിവാഹിതനായ ഒരാളും ഞായറാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട വ്യക്തിയുമുണ്ട്. മല്ലശ്ശേരി, പത്തനംതിട്ട, കുലശേഖരപതി, വെട്ടിപ്രം മേഖലകളിൽനിന്നുള്ളവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഷംനാദ്, അഫ്സൽ, സഹോദരൻ ആഷിഖ്, നിധിൻ പ്രസാദ്, അഭിനവ്, കാർത്തിക്, സുധീഷ്, അപ്പു എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ പ്ലസ് ടു വിദ്യാർഥിയാണ്. പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. അതിനിടെ സംഭവത്തിൽ, സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്.പിയോട് വനിത കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു.13-ാം വയസ്സുമുതൽ ലൈംഗിക പീഡനത്തിന് ഇരയായെന്നും അഞ്ചുകൊല്ലത്തിനിടെ അറുപതിലധികം പേർ പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.