ന്യൂഡല്‍ഹി: വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. പക്ഷെ പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക.
അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലം 5,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുമെന്നും മാര്‍ച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കും. ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ മരിച്ചവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കുമെന്നു അദ്ദേഹം പറഞ്ഞു. കൊമേഴ്‌സ്യല്‍ ഡ്രൈവര്‍മാര്‍ പ്രതിദിനം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഡ്രൈവിംഗ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ആധാര്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ പരിഗണിക്കും.
ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വരാന്‍ സാധ്യതയുണ്ടെങ്കില്‍ അവരെ അറിയിക്കാനുള്ള ഓഡിയോ വാണിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മോശം സ്റ്റിയറിംഗ് നിയന്ത്രണം കണ്ടെത്തുമ്പോള്‍ ആക്റ്റിവേറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് നിര്‍ബന്ധമാക്കുക.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ബസുകള്‍ക്കും ട്രക്കുകള്‍ക്കും പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.