സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം; കുട്ടിയുടെ ബന്ധുക്കൾ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് വിക്രവണ്ടിയിലെ സ്വകാര്യ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പഴനിവേലിന്റെയും ശിവശങ്കരിയുടെയും മകൾ വിദ്യാർഥിയായ ലിയ ലക്ഷ്മി ആണ്‌ മരിച്ചത്. കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണാണ് മരണം. സ്‌കൂൾ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള സെപ്‌റ്റിക് ടാങ്കിൻ്റെ ഇരുമ്പ് അടപ്പ് മാസങ്ങളായി തുരുമ്പെടുത്ത് ഒടിഞ്ഞുകിടക്കുന്നതായി രക്ഷിതാക്കൾ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മരണം സംഭവിച്ചെങ്കിലും സ്കൂൾ അധികൃതർ രക്ഷിതാക്കളിൽനിന്ന് വിവരം മറച്ചുവെച്ചതായി ആരോപണമുണ്ട്.കുട്ടികൾ കളിക്കുന്നതിനിടെ ടാങ്കിൻ്റെ ഇരുമ്പ് കവർ അപ്രതീക്ഷിതമായി തകരുകയായിരുന്നു. വിവരമറിഞ്ഞ് വിക്രവണ്ടി പൊലീസ് ഉടൻ സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മുണ്ടിയമ്പാക്കം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മൂന്ന് മണിക്ക് സ്കൂളിൽ എത്തിയ മാതാവ് കുട്ടിയെ ക്ലാസിൽ കാണാത്തിനാൽ അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി നൽകിയില്ല. ഇതിനിടയിൽ സ്കൂൾ മാനേജർ ലിയയുടെ പിതാവിനെ ഫോണിൽ വിളിച്ച് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ്‌ കുട്ടി മരിച്ച കാര്യം രക്ഷിതാക്കൾ അറിഞ്ഞത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. സ്‌കൂളിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page