ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. സര്‍വകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് (37) പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് അറിയിച്ചു. അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി കന്യാകുമാരി സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ ഇവരുടെ അടുത്ത് എത്തി, പ്രകോപനമല്ലാതെ ഇരുവരെയും മര്‍ദ്ദിച്ചു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സഗം ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും അക്രമി പിന്‍മാറിയില്ലെന്ന് പരാതിയില്‍ പറയുന്നു.പീഡന വിവരം കോളേജില്‍ അറിയിച്ച പെണ്‍കുട്ടി കോട്ടൂര്‍പുരം പൊലീസില്‍ പരാതി നല്‍കുകയിരുന്നു. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്ത്, ക്യാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ തുടങ്ങി 20ലേറെ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിക്കെതിരെ 15 ഓളം മോഷണ കേസുകൾ നിലവിലുണ്ട്.
