കൊല്ലം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ വീട്ടിലെ വീട്ടുസാധനങ്ങൾ മോഷ്ടാക്കൾ അപഹരിച്ചു. ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായി. കൊല്ലം ഇരവിപുരം സ്വദേശി അരുൺ, ഷിംനാസ് എന്നിവരാണ് പിടിയിലായത്. സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ സ്ഥിരം മോഷണം നടത്തിവരുന്ന ആളുകൾ ആണെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു. ഇവിടെ നിന്നും സാധനങ്ങൾ പലപ്പോഴായി എടുത്തിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പുറത്തുവന്നത്. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഗ്രിൽ ഷെഡിൽ നിന്നാണ് സാധനങ്ങൾ കവർന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടാക്കൾ കവർന്നിരുന്നു. ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ ഗ്രിൽ തകർത്ത നിലയിൽ കാണുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.
