കാസർകോട്: വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻ ചന്ദനവേട്ട. 130 കിലോഗ്രാം ചന്ദനമുട്ടികളുമായി 2 പേരെ അറസ്‌റ്റ് ചെയ്തു. കടത്താനുപയോഗിച്ച 2 കാറുകളും കസ്‌റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മൂന്നാംമൈൽ കളത്തിങ്കാലിലെ പ്രസാദ് (34), പുല്ലൂർ മുണ്ടോട്ട് സ്വദേശി ഷിബുരാജ് (43) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. പിടിച്ചെടുത്ത ചന്ദനമുട്ടികൾക്ക് 6.5 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ വി.രതീശൻ, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെ.രാഹുൽ, സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ എം.ചന്ദ്രൻ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായ ടി.എം.സിനി, ധനജ്‌ഞയൻ, എം.എൻ.സുജിത്, ഡ്രൈവർ വിജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം രാത്രി പരിശോധന നടത്തിയത്. വിവിധ സ്‌ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന ചന്ദനമുട്ടികൾ പ്രസാദിന്റെ വീട്ടുവരാന്തയിൽ സൂക്ഷിച്ചതിന് ശേഷം മൊത്തമായി കടത്തുകയാണ് ഇവരുടെ രീതി. പ്രസാദിന്റെ കൂട്ടാളിയായ ഷിബുരാജിനെ മൂന്നാം മൈലിലെ സ്വന്തം കടയുടെ മുൻപിൽ വച്ചാണ് പിടികൂടിയത്. പ്രതികളെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർക്ക് കൈമാറി. തുടർന്ന് കോടതിയിൽ ഹാജരാക്കി.
