മുംബൈ: ഭര്‍തൃഗൃഹത്തിലെ എല്ലാ പീഡനങ്ങളും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം വധു ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ വരനെയും കുടുംബത്തെയും വെറുതെവിട്ടാണ് ജസ്റ്റിസ് അഭയ് വാഗ്വാസെ ഇക്കാര്യം പരാമര്‍ശിച്ചത്. ടിവി കാണാന്‍ അനുവദിക്കാതിരിക്കുക, കാര്‍പറ്റില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുക, പാകം ചെയ്ത ഭക്ഷണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുക, രോഗിയായിരിക്കെ വീട്ടുജോലികള്‍ ചെയ്യിപ്പിക്കുക, അയല്‍വാസികളെ കാണാനോ ക്ഷേത്രം സന്ദര്‍ശിക്കാനോ ഒറ്റയ്ക്ക് പോകാന്‍ അനുവദിക്കാതിരിക്കുക, രാത്രി വെള്ളം ശേഖരിച്ചു വയ്ക്കാന്‍ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ‘ക്രൂരത’യുടെ പരിധിയില്‍ വരില്ലെന്നും വിധിയില്‍ പരാമര്‍ശിക്കുന്നു. 2002 ഡിസംബറിലായിരുന്നു പ്രതിയുടെയും മരിച്ച യുവതിയുടെയും വിവാഹം. ഭര്‍തൃഗൃഹത്തിലെ പീഡനവും അപമാനവും സഹിക്കവയ്യാതെ 2003 മേയ് മാസം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. അതേസമയം കുടുംബത്തിന്റെ ക്രൂരമായ പീഡനം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനായില്ലെന്നു ഹൈക്കോടതി പറഞ്ഞു. കുറ്റാരോപിതര്‍ക്ക് ശിക്ഷ വിധിച്ച സെഷന്‍സ് കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു.








