കാസർകോട്: ബോവിക്കാനം റിക്സൺ ഡേവിയർ ചർച്ചിന്റെ അധീനതയിലുള്ള റബ്ബർ പുരയ്ക്ക് തീപിടിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ റബ്ബർ ഷീറ്റുകൾ കത്തി നശിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. റബ്ബർ പുരയിൽ നിന്ന് പുകയും ഉയരുന്നത് കണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കാസർകോട് നിലയത്തിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഉണങ്ങാൻ ഇട്ടിരുന്ന 150 ഓളം റബ്ബർ ഷീറ്റ് കത്തി നശിച്ചു. ഷെഡിനോട് ചേർന്ന മര ഉരുപ്പടികളും അഗ്നിക്കിരയായി. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശം സംഭവിച്ചതായി പള്ളി ഭാരവാഹികൾ പറയുന്നു. റബ്ബർ ഉണക്കാൻ ഇട്ട റബ്ബർ പുരയിൽ നിന്ന് തീ പടർന്നതാണെന്ന് സംശയിക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ വി കെ സിധീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി കെ ശ്രീജേഷ്, എസ് ആരുൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ വുമൺ അരുണ പി നായർ, അശ്വന്ത്, രാജേന്ദ്രൻ, സുഭാഷ്, ഡ്രൈവർ എം രമേഷ എന്നിവരാണ് തീയണക്കാൻ എത്തിയത്.








