കാസർകോട്: മൊഗ്രാൽ ഗവ. സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് അധ്യാപകരുടെയും ജീ വനക്കാരുടെയും പണം തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ സ്‌കൂൾ അറ്റൻഡർക്ക് 12 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും. കൊടക്കാട് സ്വദേശി അയനിക്കാട്ട് എ.ഹരികേശവിനെ(55)യാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്‌ജി എ.രാമകൃഷ്ണൻ ശിക്ഷിച്ചത്. പിഴ പണം നഷ്ടപ്പെട്ട 18 അധ്യാപകർക്ക് 5000 രൂപ വീതം നൽകണമെന്ന് കോടതി നിർദേശിച്ചു. 1998ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഹരികേശവ് സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് പേ ബില്ല്, ട്രഷറി ബില്ല്, ബുക്ക് എന്നിവയിൽ നിന്നായി 48, 861 രൂപ കൈക്കലാക്കുകയാ യിരുന്നു. ഇതേ തുടർന്ന് അധ്യാപകർ പരാതി നൽകിയിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി ഹരികേശവിനെതിരെ കേസെടുത്തു. അന്നത്തെ കാസർകോട് വിജിലൻസ് ഡി വൈഎസ്‌പിമാരായിരുന്ന മാത്യു പോളികാർപ്പ്, കെ വി കുഞ്ഞികൃഷ്ണ മാരാർ, കെ.സി ബാലക്യഷ്‌ണൻ എന്നിവരാണ് ഘട്ടം ഘട്ടമായി അന്വേഷണം നടത്തി തലശ്ശേരി വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ ഉഷാകുമാരി ഹാജരായി.
