ജമ്മു കാശ്മീർ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രണ്ടാംഘട്ടത്തിൽ 6 ജില്ലകളിലെ 26 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുൻമുഖ്യമന്ത്രി നാഷണൽ കോൺഫറൻസിലെ ഒമർ അബ്ദുള, ജമ്മു കാശ്മീർ ബിജെ പി പ്രസിഡൻറ് രവീന്ദ്ര റെയ്ന, കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് താരിക് ഹമീദ് കാര എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ. ഒമർ അബ്ദുല്ല രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു.239 സ്ഥാനാർത്ഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നത്. രജൗരി ജില്ലയിൽ അതീവ സുരക്ഷയാണ് വോട്ടെടുപ്പിന് ഏർപ്പെടുത്തിയിട്ടുള്ളത്. ഒന്നാംഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 18ന് കഴിഞ്ഞിരുന്നു. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിൽ ആയിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. 61.13 ശതമാനം വോട്ട് ആദ്യഘട്ടത്തിൽ പോൾ ചെയ്തു. മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിന് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ 8 നാണ്. അന്നാണ് ഹരിയാനയിലെയും വോട്ടെണ്ണൽ നടക്കുക. ആദ്യ രണ്ടു ഘട്ട തിരഞ്ഞെടുപ്പുകളിൽ457 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ 85 പേർ ക്രിമിനൽ കേസ് പ്രതികളാണ്. രണ്ടാംഘട്ടത്തിൽ മത്സരിക്കുന്ന 239 സ്ഥാനാർത്ഥികളിൽ 238 പേരുടെയും ആദ്യഘട്ടത്തിൽ മത്സരിച്ച 219 സ്ഥാനാർത്ഥികളിൽ ഒരാളുടെയും സ്വയം വെളിപ്പെടുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് വെളിപ്പെടുത്തി.
