എം.ഡി.എം.എ.യുമായി പിടിയിലായ യുവാവില്‍ നിന്നു ലഭിച്ചത് രഹസ്യഅറയുടെ താക്കോല്‍; അറ തുറന്നപ്പോള്‍ പൊലീസും ഞെട്ടി, ചെട്ടുംകുഴിയിലെ വീട്ടില്‍ നിന്നു 17,200 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, സഹോദരങ്ങള്‍ പിടിയില്‍

കാസര്‍കോട്: തുച്ഛമായ അളവിലുള്ള എം.ഡി.എം.എ.യുമായി അറസ്റ്റിലായ യുവാവില്‍ നിന്നും പൊലീസിനു ലഭിച്ചത് വന്‍രഹസ്യം. ചെട്ടുംകുഴിയിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 18 ചാക്കുകളിലായി സൂക്ഷിച്ച 17,295 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ചെട്ടുംകുഴിയിലെ സഹോദരങ്ങളായ ജലീല്‍, അബൂബക്കര്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരുടെ മറ്റൊരു സഹോദരനായ അന്ത്രായ് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദ്യാനഗര്‍ പൊലീസ് പറയുന്നത് ഇങ്ങനെ- ”ഒരു ഗ്രാമില്‍ താഴെ അളവിലുള്ള എം.ഡി.എം.എ.യുമായാണ് അബ്ദുല്‍ ഖാദര്‍ എന്നയാളെ വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും പിടികൂടിയത്. എം.ഡി.എം.എ.യുടെ ഉറവിടം അന്വേഷിച്ചപ്പോള്‍ ചെട്ടുംകുഴിയിലെ അന്ത്രായ് ആണ് തന്നതെന്നു മൊഴി നല്‍കി. ഇയാളുടെ വീട്ടില്‍ കൂടുതല്‍ മയക്കുമരുന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചെട്ടുംകുഴിയിലെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ഇതിനിടയില്‍ അന്ത്രായി സ്ഥലം വിട്ടു. ഇയാളുടെ സഹോദരങ്ങളായ ജലീല്‍, അബൂബക്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് ചാക്കുകളില്‍ കെട്ടിവച്ച നിലയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കട്ടിലിനു അടിയിലും മറ്റുമാണ് ഇവ സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി കണ്ടെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് എണ്ണിത്തീര്‍ത്തത്.”
പൊലീസ് സംഘത്തില്‍ എസ്.ഐ.മാരായ ബാബു, അജീഷ്, ഉമേശ്, നാരായണന്‍, എ.എസ്.ഐ സുധീരന്‍, പൊലീസുകാരായ റോജന്‍, നിഥിന്‍, പ്രദീപ്, ഹരീഷ്, ഷീബ, ഹോംഗാര്‍ഡ് കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page