കാമുകിമാരോട് ചാറ്റ് ചെയ്തത് പിടിച്ചില്ല; ഒപ്പം താമസിക്കുന്ന സുഹൃത്തിനെ കഴുത്ത് ഞെരിച്ചുകൊന്നു

 

ഒപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റിലായി.
പശ്ചിമ ബംഗാള്‍ ദക്ഷിണ ദിനജ്പൂര്‍ ജില്ലയിലെ ബാഗിചാപൂര്‍ നേന്ദ്ര വില്ലേജില്‍ സോമയ് ഹസ്ദ (24)യെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. പശ്ചിമ ബംഗാളിലെ ചാരുല്യ ലക്ഷ്മിതാല വില്ലേജ് സ്വദേശി സനദന്‍ ടുഡു (22)വിനെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ കാമുകിമാരുമായി സോമയ് ഹസ്ദ സമൂഹ മാദ്ധ്യമങ്ങളില്‍ ചാറ്റിംഗ് നടത്തിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ കയര്‍ മുറുക്കിയായിരുന്നു കൊലപാതകമെന്ന് വളിക്കുന്നം എസ്എച്ച്ഒ ടി ബിനുകുമാര്‍ വ്യക്തമാക്കി.
തീളിരാടി ആലുവിളയില്‍ സ്വകാര്യ വ്യക്തിയുടെ സിമന്റുകട്ട നിര്‍മാണശാലയിലെ തൊഴിലാളികളാണ് ഇരുവരും. അഞ്ച് ദിവസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്കെത്തിയത്. ഫാക്ടറിക്കുള്ളിലെ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സനദന്‍ ടുഡുവിന്റെ മൊബൈല്‍ ഫോണ്‍ രണ്ടാഴ്ച മുമ്പ് നഷ്ടപ്പെട്ടു. സോമയ് ഹസ്ദ തന്റെ ഫോണ്‍ സനദന്‍ ടുഡുവിനും നല്‍കിയിരുന്നു. ഇരുവരും സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഈ ഫോണിലായിരുന്നു. സനദന് നാട്ടില്‍ ഒന്നിലധികം കാമുകിമാരുണ്ടായിരുന്നു. ഇവരോടെല്ലാം ഇയാള്‍ ചാറ്റ് ദിവസവും ചെയ്യാറുണ്ട്. സോമയ് ഹസ്ദയും അവരോട് അതേ ഫോണില്‍ നിന്ന് ചാറ്റു ചെയ്യാന്‍ തുടങ്ങി. ഇത് മനസിലാക്കിയ സനദന്‍ ഒരാഴ്ച മുന്‍പ് സോമയ് ഹസ്ദയെ താക്കീത് ചെയ്തു. വിലക്കിയിട്ടും നിര്‍ത്താഞ്ഞത് ശത്രുതയ്ക്കു കാരണമായി. ഞായറാഴ്ച ഇരുവരും അമിതമായി മദ്യപിച്ചു. രാത്രി പത്തരയോടെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന സോമയ് ഹസ്ദയുടെ പിന്നിലൂടെ സനദനെത്തി കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. പുലര്‍ച്ചെ രക്ഷപ്പെടാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ മദ്യലഹരി കരാണം ഉറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ അയല്‍വാസിയാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page