ഊണിൽ അച്ചാർ ഇല്ല; ഉപഭോക്താവ് പരാതി നൽകിയപ്പോൾ റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടമായത് 35,000 രൂപ

 

പാഴ്‌സൽ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 35,000 രൂപ. 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. ചെന്നൈ വിഴുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് രണ്ട് വർഷം മുമ്പ് പാഴ്‌സൽ വാങ്ങിയ സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി. ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ഉച്ചയൂണിന് ഓർഡർ നൽകിയത്.
ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റസ്റ്ററന്റിൽനിന്ന് 2022 നവംബർ 27-ന് 25 ഊണ് വാങ്ങിയത്. ഇതിൽ അച്ചാറുണ്ടായിരുന്നു. അടുത്ത ദിവസവും ഇതേ റസ്‌റ്ററന്റിൽനിന്ന് 25 ഊണ് തന്നെവാങ്ങി. എന്നാൽ അന്ന് അച്ചാറുണ്ടായിരുന്നില്ല. ഇതേകുറിച്ച് ചോദിച്ചപ്പോൾ പരസ്പരം വാക്കേറ്റമായി. ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കിൽ 25 രൂപ തനിക്ക് തിരിച്ചു നൽകണമെന്ന് ആരോഗ്യസാമി റസ്റ്ററന്റ് ഉടമയോട് ആവശ്യപ്പെട്ടു. എന്നാൽ ഉടമ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാത്തതിനാൽ ആരോഗ്യസാമി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നൽകാനാണ് ഉത്തരവിൽ പറയുന്നത്. 45 ദിവസങ്ങൾക്കുള്ളിൽ പണം നൽകണമെന്നും വീഴ്ച വരുത്തിയാൽ മാസം ഒൻപത് ശതമാനം പലിശ നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page