സ്‌കൂള്‍ വരാന്തയില്‍ ചോര കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി; മാവോയിസ്റ്റ് യുവതിയുടെ കുഞ്ഞെന്ന അഭ്യൂഹത്തിനു വിരാമം

കാസര്‍കോട്: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍, പഞ്ചിക്കല്ല് എ.യു.പി സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി. അവശനിലയില്‍ കണ്ടെത്തിയ അവിവാഹിതയായ യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആദൂര്‍ പൊലീസ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വീടുകള്‍ കയറിയിറങ്ങി നടത്തിയ പരിശോധനയിലാണ് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂള്‍ വരാന്തയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വയനാട് വനത്തില്‍ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് ജിഷയുടേതാണെന്ന സംശയം കര്‍ണ്ണാടക പൊലീസ് ഇന്റലിജന്‍സ് കേരള പൊലീസിനെ അറിയിച്ചത്. അടുത്തിടെ കര്‍ണ്ണാടക വനാതിര്‍ത്തിയിലേക്ക് മാറിയ യുവതി പ്രസവിച്ചിരിക്കാമെന്നും പ്രസ്തുത കുഞ്ഞിനെയായിരിക്കും സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ചിരിക്കാന്‍ സാധ്യതയെന്നുമാണ് കര്‍ണ്ണാടക പൊലീസ് അറിയിച്ചത്. ഇതോടെ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള അന്വേഷണം ആദൂര്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. സ്‌കൂളിന്റെ സമീപപ്രദേശങ്ങളില്‍ പരിശോധന നടത്താനായിരുന്നു പൊലീസിന്റെ തീരുമാനം. തുടര്‍ന്ന് ഡോഗ്സ്‌ക്വാഡ്, വനിതാ പൊലീസുകാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘം തിങ്കളാഴ്ച രാവിലെ മുതല്‍ പ്രദേശത്തെ ഓരോ വീടും കയറിയിറങ്ങി പരിശോധന നടത്തി. ഒരു വീട്ടില്‍ എത്തിയപ്പോള്‍ 32 കാരിയായ യുവതിയെ അവശനിലയില്‍ കണ്ടെത്തി. വനിതാ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മാതാവ് താനാണെന്നു യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ മാതൃത്വം ഉറപ്പിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേ സമയം അവിവാഹിതയായ 32 കാരി ഗര്‍ഭം ധരിച്ചത് ആരില്‍ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. ഷിമോഗ സ്വദേശിയാണ് ഗര്‍ഭത്തിനു ഉത്തരവാദിയെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള പൊലീസ് ശ്രമം തുടരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page