കുവൈത്ത് ദുരന്തം: കണ്ണീര്‍ കടലായി ചെര്‍ക്കളയും തൃക്കരിപ്പൂരും

കാസര്‍കോട്: കുവൈത്ത് ദുരന്തത്തില്‍ മരണപ്പെട്ട കെ. രഞ്ജിത്ത് കുണ്ടടുക്കത്തിന്റെയും കുഞ്ഞിക്കേളു പൊന്മലേരിയുടെയും വേര്‍പാടില്‍ വിതുമ്പുകയാണ് ചെര്‍ക്കളെയും തൃക്കരിപ്പൂരും. ഇന്ന് രാവിലെ വരെ ഇരു വീട്ടുകാരെയും മരണം സംബന്ധിച്ച വിവരം അറിയിച്ചിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റു എന്ന് മാത്രമാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ നടുക്കുന്ന വിവരം ഇരുവീട്ടുകാരും അറിയുകയായിരുന്നു. ആശ്വാസവാക്കുകളുമായി എത്തുന്നവരെ കാണുമ്പോള്‍ പൊട്ടിക്കരയുകയാണ് വീട്ടുകാര്‍. ചെര്‍ക്കള, കുണ്ടടുക്കത്തെ കെ. രഞ്ജിത്തിന്റെ വീട്ടില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ്യ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള എന്നിവര്‍ ആശ്വാസവാക്കുകളുമായെത്തി. കുണ്ടടുക്കത്തെ രവീന്ദ്രന്‍-രുഗ്മണി ദമ്പതികളുടെ മകന്‍ കെ. രഞ്ജിത്താണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് വീടിന്റെ പാലു കാച്ചല്‍ ചടങ്ങില്‍ എത്തിയാണ് രഞ്ജിത്ത് തിരികെ പോയത്. ഇത്തവണത്തെ ലീവില്‍ കല്യാണം ആലോചിക്കാനുള്ള ഒരുക്കവും വീട്ടുകാര്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കുവൈത്തില്‍ ഉണ്ടായ ദുരന്തത്തില്‍ രഞ്ജിത്തിന്റെ ജീവന്‍ പൊലിഞ്ഞത്. പ്രവാസ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് നാട്ടിലെ കലാ-സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു രഞ്ജിത്തിന്റേത്. ബുധനാഴ്ച വൈകീട്ട് വരെ വീഡിയോ കോള്‍ കാണാത്തതിനെ തുടര്‍ന്ന് ആശങ്കയിലായിരുന്നു കേളുവിന്റെ ഭാര്യ കെഎന്‍ മണി. അപകടത്തില്‍ പെട്ട കെട്ടിടത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണ് കേളു താമസിച്ചിരുന്നുവെന്ന വിവരം നേരത്തെ തന്നെ ലഭിച്ചതിനാല്‍ പിന്നീട് വിളിക്കുമെന്ന് കരുതി കാത്തിരുന്നു. ഏഴുമണിയോടെ സമൂഹമാധ്യമങ്ങളില്‍ കേളുവിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ മണിയും ആ ദുരന്ത വാര്‍ത്ത അറിഞ്ഞു. പിലിക്കോട് എരവില്‍ സ്വദേശിയായ കേളു കഴിഞ്ഞ 25 വര്‍ഷമായി ഗള്‍ഫിലാണ്. എന്‍ബിടിസി ഗ്രൂപ്പില്‍ പ്രൊഡക്ഷന്‍ എഞ്ചീനിയറായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page