അമ്മയെ സംരക്ഷിച്ചില്ല; മാതാവിന്റെ നിക്ഷേപവുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മകള്‍ കുടുങ്ങി

കണ്ണൂര്‍: പ്രായമായ അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാകാതിരുന്ന മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍, മുഴപ്പിലിങ്ങാട്, കുറുംബാഭഗവതി ക്ഷേത്രത്തിന് സമീപത്തെ പ്രീത നിവാസില്‍ താമസക്കാരിയായ യശോദയുടെ പരാതിപ്രകാരം മക്കളായ പ്രീത, പ്രദീപന്‍ എന്നിവര്‍ക്കെതിരെയാണ് പാരന്റ്സ് വെല്‍ഫയര്‍ ആക്ട് പ്രകാരം എടക്കാട് പൊലീസ് കേസെടുത്തത്.
സഹകരണ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച യശോദ മകള്‍ പ്രീതയുടെ കൂടെയായിരുന്നു താമസം. മകള്‍ അടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോകേണ്ടതായിരുന്നു. യാത്രക്ക് മുമ്പ് മാതാവിന്റെ പേരിലുള്ള അഞ്ചു ലക്ഷം രൂപ തന്റെ പേരിലേക്ക് മാറ്റാന്‍ മകള്‍ പ്രീത ശ്രമിച്ചതായി പറയുന്നു. ഇതിനായി അമ്മയെയും കൂട്ടി ബാങ്കിലെത്തിയപ്പോള്‍ താന്‍ ഒറ്റപ്പെടുമെന്ന് മനസ്സിലാക്കിയ യശോദ പണം പിന്‍വലിക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചു. ഇതോടെ പ്രീത പ്രകോപിതയാവുകയും അമ്മയ്ക്ക് നേരെ തിരിയുകയും ചെയ്തു.
തുടര്‍ന്ന് യശോദ പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. യശോദയെ സാന്ത്വനിപ്പിച്ച പൊലീസ് മക്കളെ വിളിച്ചുവരുത്തി. മാതാവിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇരുവരും. ഇതോടെയാണ് കേസെടുത്തത്. യശോദയെ ബന്ധുവീട്ടിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page