അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; പ്രചരണം നടത്താം; ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും ആശ്വാസം

വിവാദ മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നുവരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകര്‍ പ്രതികരിച്ചു.
ഡല്‍ഹി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കെജ് രിവാള്‍ ജയിലിന് പുറത്തിറങ്ങുന്നത്. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25-നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. 2022ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21-നാണ് കെജ് രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page