കണ്ണടച്ച് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു; വഴികാട്ടിയായി പോയ ക്ഷേത്ര പൂജാരി സ്വീഡിഷ് വിനോദസഞ്ചാരിയെ പീഡിപ്പിച്ചു

വിനോദസഞ്ചാരത്തിനെത്തിയ 28 കാരിയായ സ്വീഡിഷ് വനിതയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചു. കേസില്‍ ഒഡീഷയിലെ ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തിലെ പൂജാരി കുന്ദന്‍ മഹാപാത്രയെ(24) പൊലീസ് അറസ്റ്റുചെയ്തു. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വൈകുന്നേരം ലിംഗരാജ് ക്ഷേത്രത്തിന് പുറത്ത് ഫോട്ടോ എടുക്കുന്നതിനിടയിലാണ് സ്വീഡിഷ് വനിതയെ പരിചയപ്പെട്ടത്. അങ്ങനെ ക്ഷേത്രവും പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും യുവതിക്ക് കാട്ടിക്കൊടുക്കാനുള്ള വഴികാട്ടിയായി കൂടെകൂടി. ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മഹാപാത്ര അവളെ പുറത്തുള്ള ഒരു വാച്ച് ടവറിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് ശ്രീകോവില്‍ ഉയരത്തില്‍ നിന്ന് കാണാന്‍ കഴിയും. പിന്നീട് യുവതിയെ ശ്രീകോവിലിനടുത്തുള്ള ഒരു ചെറിയ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. ഈ തക്കത്തില്‍ യുവതിയെ കടന്നു പിടിക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെ പൂജാരി ഒളിവില്‍ പോയി. ക്ഷേത്രത്തിനു ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പിന്നീട് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. മറ്റൊരു പീഡന കേസില്‍ അടുത്തിടെയാണ് പൂജാരി ജാമ്യത്തില്‍ പുറത്തിറങ്ങിയത്. വിനോദസഞ്ചാരിയുടെ പണം തട്ടിയെടുത്തതായും പരാതിയുണ്ട്. സ്ഥിരം കുറ്റവാളിയായ സ്ഥിതിക്ക് ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ ക്ഷേത്ര മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page