
വയനാട്: ലോണ്‍ ആപ്പ് ഭീഷണിയെതുടര്‍ന്ന് വയനാട് അരിമുള സ്വദേശി അജയരാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് രാജ്കോട്ട് സ്വദേശികളാണ് പ്രതികള്‍. മീനങ്ങാടി പൊലീസാണ് പ്രതികളെ ഗുജറാത്തില്‍ പോയി പിടികൂടിയത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായവർ. ബാക്സറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പിടിച്ചത്. ഇവരിൽനിന്നും നിന്ന് നാല് മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു. ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ 2023 സെപ്റ്റംബർ 5 നാണ് അരിമുള സ്വദേശി ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജ് ആത്മഹത്യ ചെയ്തത്. സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണ് പിടിയിലായത്. വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചും ഭീഷണിപ്പെടുത്തല്‍ നടത്തുന്നതായി കണ്ടെത്തി. അജയരാജിന്റെ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സാധിച്ചത്. അജയ് ലോൺ ആപ്പിൽ നിന്ന് കടം എടുത്തിരുന്നുവെന്നും പണം തിരിച്ച് അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. ക്യാൻഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്.