മുംബൈ: പ്രതിസന്ധിയിലായ പേ ടിഎമ്മിനെതിരെ ഇഡി അന്വേഷണവും. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ രേഖകള്‍ പരിശോധിച്ചുതുടങ്ങി. എന്നാല്‍ ഇക്കാര്യം പേ ടിഎം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരി ഒന്നിനാണ് പേടിഎമ്മിനോട് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് രണ്ടാഴ്ച മുമ്പ് റിസര്‍വ് ബാങ്ക് പേ ടിഎം പേമെന്റ്സ് ബാങ്കിനോട് നിര്‍ദ്ദേശിച്ചത്. പ്രീപെയ്ഡ് സൗകര്യങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗ് തുടങ്ങിയവ ടോപ്-അപ്പ് ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പേ ടിഎം ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ജീവമാകുന്നതോടെ ഫലത്തില്‍ പേ ടിഎം യു.പി.ഐ ആപ്പ് സേവനങ്ങളും പ്രതിസന്ധിയിലാകും. നടപടി പുനഃപരിശോധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്കും വ്യക്തമാക്കിയിരുന്നു. വിദേശനാണ്യ വിനിമയച്ചട്ടം പേയ്ടിഎം ലംഘിച്ചിട്ടുണ്ടോയെന്നാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുകയെന്നാണ് സൂചനകള്‍.
നിബന്ധനകള്‍ പാലിക്കാത്തതില്‍ കഴിഞ്ഞ വര്‍ഷം ആര്‍ബിഐ 5.39 കോടി രൂപ പേടിഎം പേയ്മെന്റ് ബാങ്കിന് പിഴയിട്ടിരുന്നു. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്താനും 2022 മാര്‍ച്ചില്‍ ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും പേടിഎമ്മിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1949 ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പേടിഎമ്മിനെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ചത്.