മഗളൂരു; കർണാടകയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മുന്നുപേർ മരണപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം നടന്നത്. മരണപ്പെട്ടവരില്‍ രണ്ട് പേർ മലയാളികളാണ്. മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത്. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേർ മലയാളികളാണ്. വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ശാലയില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്കനിർമ്മാണ ശാലയിലായിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സംഭവ സമയത്ത് ആകെ ഒമ്പത് പേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. മലയാളികളായ പ്രേം, കേശവ് എന്നിവർക്ക് പുറമെ ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഫോടനത്തിന്റെ ആഘാതം നാലു കിലോമീറ്റർ ദൂരത്തോളം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെ കണ്ടെടുത്തപ്പോള്‍ മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നു. എം എൽ എ ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)