സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

കാസര്‍കോട്/ കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഏതു നിമിഷവും പ്രഖ്യാപിച്ചേക്കാമെന്ന സാഹചര്യത്തില്‍ സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേയ്ക്ക്.
ഉദുമ നിയമസഭാ സീറ്റില്‍ സിറ്റിംഗ് എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫയെയും മത്സരിപ്പിക്കാന്‍ തീരുമാനമായി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ പി ജയരാജന്‍, എം വി ജയരാജന്‍, ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ ആയിരിക്കും അന്തിമ പട്ടിക പുറത്തുവിടുക.
ഉദുമയില്‍ ഇ പത്മാവതിയുടെ പേരും ഉയര്‍ന്നിരുന്നു. അതു തഴഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും ഇതേ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്ത തവണ പരിഗണിക്കാമെന്നായിരുന്നു അന്നു നേതൃത്വം കൈക്കൊണ്ട നിലപാട്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇ പത്മാവതിയെ പരിഗണിക്കേണ്ടതില്ലെന്നും സി എച്ച് കുഞ്ഞമ്പു തന്നെ കളത്തിലിറങ്ങട്ടെയെന്നുമായിരുന്നു പാര്‍ട്ടി നിലപാടെന്നു പറയുന്നു. തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫയുടെ പേരുമാത്രമാണ് ഉയര്‍ന്നു വന്നത്. കോണ്‍ഗ്രസ് വിട്ട് ഇടതു പാളയത്തില്‍ എത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരിനെ കാസര്‍കോട്ടോ, മഞ്ചേശ്വരത്തോ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ആലോചനയുമുണ്ട്.

കണ്ണൂര്‍ ജില്ലയിലും സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ടി ഐ മധുസൂദനനെ പയ്യന്നൂര്‍ മണ്ഡലത്തില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സിറ്റിംഗ് എം എല്‍ എയായ തളിപ്പറമ്പ് മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി തീരുമാനം. മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അംഗമാണ് ശ്യാമള.
മട്ടന്നൂര്‍ എം എല്‍ എ കെ കെ ശൈലജയ്ക്ക് ഇത്തവണ സീറ്റുണ്ടാകില്ല. മട്ടന്നൂരില്‍ ഡിവൈ എഫ് ഐ നേതാവ് വി കെ സനോജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. എന്നാല്‍ സംസ്ഥാന- പി ബി നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായാല്‍ കെ കെ ശൈലജയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
സ്പീക്കര്‍ എ എന്‍ ഷംസീറിനു ഇത്തവണ സീറ്റുണ്ടാകില്ല. തലശ്ശേരിയില്‍ കാരായി രാജനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page