ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ഭായിമാര്‍ ഇനി സ്ഥലം വിടുമോ? മാസം 1.75 ലക്ഷം രൂപ ശമ്പളം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൂലിപ്പണിയെടുക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ ലഭിക്കാത്ത കൂലിയാണ് കേരളത്തില്‍ കിട്ടുന്നത്. അതിനിടെ കേരളത്തിലേക്കൊഴുകുന്ന ഉത്തര്‍പ്രദേശിലെ തൊഴിലാളികള്‍ക്കായി യോഗി സര്‍ക്കാര്‍ പുതിയ തൊഴില്‍ പദ്ധതിയൊരുക്കുകയാണ്.
പ്രതിമാസ ശമ്പളം 1.75 ലക്ഷം രൂപ ലഭിക്കുന്ന ജോലി. മുന്തിയ വൈറ്റ് കോളര്‍ ജോബുകള്‍ക്ക് മാത്രമല്ല, ഇനി സാധാരണക്കാര്‍ക്കും ഈ ശമ്പളം വാങ്ങാന്‍ സാധിക്കും. ഇസ്രയേലില്‍ നിര്‍മാണത്തൊഴിലാളികളായി പോകുന്നവര്‍ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ശമ്പളമാണ് ഇത്. മേസ്തിരി, മൈക്കാട് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് ജോലി. കേന്ദ്ര സര്‍ക്കാരിന്റെ നാഷ്ണല്‍ സ്‌കില്‍ ഡെവലപ്മെന്റ് മിഷന്റെ കീഴിലാണ് ഇസ്രയേലില്‍ ജോലി. ഇസ്രയേലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ അന്വേഷിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്.
പ്രതിമാസം 1,75,000 രൂപ ശമ്പളത്തിന് പുറമെ 15,000 രൂപ പ്രതിമാസ ബോണസുമുണ്ടാകും. ഈ ബോണസ് തുക എന്നാല്‍ ജോലി പൂര്‍ത്തിയാക്കി കാലാവധി തീര്‍ന്നാല്‍ മാത്രമേ ലഭിക്കുകയുള്ളു. നേരത്തെ 10,000 തൊഴിലാളികളെ തേടി ഡിസംബര്‍ 15ന് ഹരിയാന സര്‍ക്കാരും പരസ്യം ചെയ്തിരുന്നു. നിര്‍മാണം, വെല്‍ഡിംഗ്, പ്ലാസ്റ്ററിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പ്രതിമാസം 1.55 ലക്ഷം രൂപയാണ് ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. 63 മാസമായിരുന്നു കോണ്‍ട്രാക്ട് കാലാവധി. ഇസ്രയേലില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം ഒരുക്കാനായി ഇന്ത്യയും ഇസ്രയേലും ധാരണയിലെത്തിയിരുന്നു. 21 വയസിനും 45 വയസിനും മധ്യേ പ്രായമുള്ള, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരേയാണ് ഇസ്രയേലിലേക്കുള്ള സംഘത്തില്‍ തെരഞ്ഞെടുക്കുക. എന്നാല്‍ സംഘര്‍ഷ മേഖലയായ ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേലില്‍ പലസ്തീനികളുടെ വര്‍ക്ക് പര്‍മിറ്റ് റദ്ദ് ചെയ്തതോടെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ ക്ഷണിക്കുന്നത്. വിവിധ മേഖലകളിലായി 42,000 ഇന്ത്യക്കാര്‍ക്കാണ് അവസരം. ഇതില്‍ 34,000 അവസരങ്ങളുമുള്ളത് നിര്‍മാണ മേഖലയിലാണ്.
.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page