കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും പൊലീസ് നീക്കം

കൊല്ലം:ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുട്ടിയുടെ അച്ഛൻ റെജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെയെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നുമാണ് റെജിയുടെ നിലപാട്.

നേരത്തെ പത്തനംതിട്ടയില്‍ റെജി താമസിച്ചിരുന്ന ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസ സ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികള്‍ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോണ്‍ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്ന് മാറ്റിവച്ചതെന്നും റെജി വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നുള്ള വിശാദാംശങ്ങളും അന്വേഷണ സംഘത്തിനു കിട്ടും.  കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടി. പ്രതികള്‍ക്കായി ജില്ലയ്ക്കു പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടില്‍ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണില്‍ ഉള്ളത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തന്നെയും താൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page