കര്‍ണാടകയില്‍ ഹിജാബ് നിരോധനം നീക്കി; സര്‍ക്കാര്‍ പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ധരിക്കാം

ബംഗളൂരു: ഹിജാബ് നിരോധനത്തിന് ഇളവ് നല്‍കി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. മത്സരാധിഷ്ഠിത പരീക്ഷകളില്‍ ഹിജാബ് ധരിച്ച് ഹാളില്‍ പ്രവേശിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി. കഴിഞ്ഞ രണ്ടുവര്‍ഷമായി കെ.ഇ.എ. നടത്തിയിരുന്ന പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. അവരെ സമഗ്രമായി പരിശോധിക്കും. ഒരു തരത്തിലുമുള്ള അന്യായങ്ങളും അനുവദിക്കില്ല. നീറ്റ് പരീക്ഷയിലും ഹിജാബ് ധരിക്കാമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സര്‍വിസുകളിലേക്കുള്ള പരീക്ഷകളില്‍ ഇനി ഹിജാബ് ധരിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 2021 ല്‍ ആയിരുന്നു ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. സുപ്രീം കോടതിയുടെ ഭിന്ന വിധിയും ഹിജാബ് നിരോധനം ശരി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉഡുപ്പിയില്‍ വനിതാ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട് വലിയ കോലാഹങ്ങളുണ്ടായത്. ഇതൊരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംസി സുധാകര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 28, 29 തീയതികളില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ സര്‍വീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരെ ഹിന്ദുത്വ അനുകൂല സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page