കൊച്ചി: ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങളിൽ പുഷ്പങ്ങളും ഇലകളും ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി.അലങ്കരിച്ചു വരുന്ന വാഹനങ്ങൾക്ക് എതിരെ നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് അലങ്കാരങ്ങൾ പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച് തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങൾക്ക് നേരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു ഇത്തരം വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്‍റേതാണ് ഉത്തരവ്.ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനകാലം അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ അലങ്കരിച്ച വാഹനങ്ങൾ തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് വരാറുണ്ട്.സർക്കാർ ബോർഡ് വച്ച് വരുന്ന വാഹനങ്ങൾക്ക് എതിരെയും നടപടി സ്വീകരിക്കാമെന്ന് കോടതി മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഈ വിധിയുടെ മറവിൽ വ്യാപക പിഴയീടാക്കൽ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും തീർത്ഥാടകർക്ക് ഉണ്ട്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനാ രീതി അറിയാതെ എത്തുന്ന ഇതര സംസ്ഥാന ഭക്തരെ ഈ പേരിലും പിഴിയുമോ എന്നാണ് ഏവരും ആശങ്കപ്പെടുന്നത്.
