കാസർകോട്: കേരളാ തീരത്ത് നിരോധിത മത്സ്യബന്ധനം നടത്തിയ കര്‍ണ്ണാടക രജിസ്ട്രേഷൻ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. കാസര്‍കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ പ്രീതയുടെ നിർദേശ പ്രകാരം കുമ്പള മത്സ്യഭവൻ എഫ് ഇ ഒ ഷിനാസിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കര്‍ണ്ണാടക ട്രോളർ ബോട്ടായ മന്‍ഹജ് ആണ് കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് നിന്ന് 8.2 നോട്ടിക്കൽ മൈൽ ദൂരെ ആഴത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പിടികൂടിയത്. ബോട്ടുടമയിൽ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകള്‍ ഇല്ലാത്തതിനും, നിരോധിത വലകൾ ഉപയോഗിച്ച് തീരത്തോട് ചേര്‍ന്ന് രാത്രികാല ട്രോളിംഗ് നടത്തിയതിനുമാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിച്ചത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.സി.പി.ഒ വിനോദ് കുമാര്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ മനു , സേതുമാധവന്‍, ധനീഷ്, ശിവകുമാര്‍ , ഡ്രൈവര്‍ നാരായണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും രാത്രികാല പട്രോളിങ്ങ് കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ് അറിയിച്ചു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)