സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം 6 ജില്ലകളിൽ ശക്തമായ മഴ മുന്നറിയപ്പായ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പ്. അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്നതിനാൽ മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീഴാനും കൊമ്പൊടിഞ്ഞ് വീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെയും, ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാദ ചുഴിയുടേയും സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും, ശകതമായ കാറ്റിനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീര പ്രദേശത്ത് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറയിച്ചു. മലയോര പ്രദേശങ്ങളിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.