ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപ്പത്താറുകാരിയെ വീട്ടിലെത്തി നിര്‍ബന്ധിച്ച് കുത്തിവയ്പ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വലഞ്ചുഴി സ്വദേശി ആകാശ് എന്നയാളാണ് അറസ്റ്റിലായത്. പ്രതി മാനസിക രോഗിയാണെന്ന് പൊലീസ് സംശയിക്കുന്നു. മരുന്നില്ലാത്ത സിറിഞ്ചുകൊണ്ടാണ് കുത്തിവച്ചതെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. കൊവിഡ് വാക്‌സിന്‍ എടുത്തപ്പോള്‍ മുതല്‍ തനിക്ക് ആരെയെങ്കിലും കുത്തിവയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അത് നടപ്പാക്കാനാണ് വൃദ്ധയെ കുത്തിവച്ചതെന്നും ആകാശ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കുന്നതെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ പ്രതിക്ക് മാനസീക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് റാന്നി കലുങ്ക് ജംഗ്ഷന്‍ സ്വദേശി ചിന്നമ്മയ്ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആകാശ് കുത്തിവയ്പ്പ് എടുത്തത്. വേണ്ടെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കുത്തിവെപ്പ് നടത്തുകയായിരുന്നു. നടുവിന് ഇരുവശത്തും കുത്തിവെയ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാൻ നിര്‍ദേശിച്ചുവെന്നും പ്രതി പറഞ്ഞു. കുത്തിവയ്ക്കാന്‍ എത്തിയത് വെള്ള സ്‌കൂട്ടറില്‍ ആണെന്ന് വ്യക്തമായതോടെ ആ നിലയ്ക്ക് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ കഴിയുന്ന ചിന്നമ്മയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.
![](https://mlozaudj56ft.i.optimole.com/w:1920/h:1068/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound1841573444920230265.jpg)