ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; 12.5 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തു; കർണാടക എംഎൽഎയുടെ സ്റ്റിക്കർ പതിപ്പിച്ച കാറും പിടികൂടി

കാസർകോട്: കൊച്ചിയിലെ പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കാസർകോട്, ചെർക്കള സ്വദേശി കുദ്രോളി ഹാഫിസ് മുഹമ്മദിൻ്റെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌ നടത്തിയത്. ഹാഫിസ് മുഹമ്മദ് കുദ്രോളിയുടെ വീട്ടിലടക്കം ഇയാളുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ.ഡി. സംഘം പരിശോധന നടത്തിയത്. റെയ്‌ഡിൽ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും ഇ.ഡി സംഘം പിടിച്ചെടുത്തതായാണ് വിവരം. ഹാഫിസിൻ്റെ 4.4 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കർണാടകയിലെ എം.എല്‍.എയുടെ സ്റ്റിക്കർ പതിച്ച കാറും ഹാഫിസിൻ്റെ വീട്ടില്‍ നിന്ന് കണ്ടെത്തി.
ആലുവ സ്വദേശിയും വ്യവസായിയുമായ അബ്‌ദുള്‍ ലാഹിർ ഹസനില്‍ നിന്നാണ് ഇദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവായ ഹാഫിസ് മുഹമ്മദ് പണം തട്ടിയത്. ലാഹിർ ഹസൻ്റെ പരാതിയില്‍ ഹാഫിസിനെയും ഇയാളുടെ കുടുംബാംഗങ്ങളെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാല്‍, മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയാണുണ്ടായത്.
ഭാര്യാ പിതാവില്‍ നിന്ന് കോടികള്‍ കൈക്കലാക്കിയ ഹാഫിസ്, പണമെല്ലാം ധൂർത്തടിച്ച്‌ കളഞ്ഞെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനിടെയാണ് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകളെ സംബന്ധിച്ച്‌ ഇ.ഡിയും അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ എൻഐഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്നും കൊച്ചിയിൽ നിന്നും എത്തിയ സംഘമാണ് ഇന്ന് റെയ്ഡ് നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page