ഗാന്ധിനഗർ:വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീർ റാത്തോഡാണ് വെടിവെച്ച് മരിച്ചത്. പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വഡോദരയിലെ ജവഹർ നഗർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.23 കാരനായ സമീർ റാത്തോഡ് വഡോദരയിലെ കോയാലി ഗ്രാമത്തില്‍ അമ്മാവനൊപ്പമാണ് താമസിച്ചിരുന്നത്. ഗേറ്റ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇയാളെ പെട്ടെന്ന് കാണാതായത്. അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച നന്ദേസരി ജിഐഡിസിക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ മൃതദേഹം സമീറിൻ്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷം പൊലീസ് വീട്ടുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സമീറിൻ്റെ മൊബൈലും പരിശോധിച്ചു. ഇതോടെ ആത്മഹത്യയാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസ് സ്ഥിരീകരിച്ചു.
അഞ്ച് ദിവസം മുമ്പാണ് സമീറിൻ്റെ വിവാഹനിശ്ചയം നടന്നതെന്ന് പൊലീസ് പറഞ്ഞു. പക്ഷേ പ്രതിശ്രുത വധു യുവാവിനോട് സംസാരിക്കാൻ തയ്യാറിയിരുന്നില്ല. ഇക്കാര്യം യുവാവ് സുഹൃത്തിനോട് നടത്തിയ ചാറ്റില്‍ സൂചിപ്പിച്ചിരുന്നു.