കൽപ്പറ്റ:പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടാംവർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മൊബൈൽഫോൺ പ്രതികൾ പിടിച്ചുവച്ചിരുന്നതായി പൊലീസ്. മർദനമേൽക്കുന്ന കാര്യം വീട്ടുകാരെ അറിയിക്കാതിരിക്കാനായിരുന്നു ഇത്. തൂങ്ങിയ നിലയിൽ കണ്ടെത്തുന്നതിനു മുൻപ് 16ന് ഉച്ചയോടെയാണു വീട്ടുകാർ സിദ്ധാർഥനെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.
പിറ്റേന്ന് സിദ്ധാർത്ഥിന്റെ മാതാവ് സഹപാഠികളിലൊരാളുടെ ഫോണിൽ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും യുവാവ് കിടക്കുകയാണെന്നുമായിരുന്നു മറുപടി. ഈ സമയത്തെല്ലാം പ്രതികളുടെ കൈവശമായിരുന്നു സിദ്ധാർത്ഥിന്റെ ഫോണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതികൾ യുവാവിന് ഫോൺ കൈമാറുകയും സിദ്ധാർത്ഥ് മാതാവിനെ വിളിച്ച് 24ന് വീട്ടിലേക്ക് വരികയാണെന്നും അറിയിച്ചു.
ഇതിന് ശേഷം മാതാപിതാക്കൾ അറിയുന്നത് മകന്റെ മരണവാർത്തയാണ്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഉടനെ സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപ് അഴിച്ചെടുത്തതു പ്രതികളുടെ നേതൃത്വത്തിൽ ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സിദ്ധാർഥൻ എന്തെങ്കിലും കടുംകൈ ചെയ്തേക്കാമെന്ന തോന്നലിൽ തലേന്നു രാത്രി മുഴുവൻ പ്രതികൾ കാവലിരുന്നതാണ്. 18നു രാവിലെ സിദ്ധാർഥനു വലിയ കുഴപ്പമില്ലെന്നു വിലയിരുത്തിയ സംഘം ഉച്ചയ്ക്കും മർദിക്കുകയായിരുന്നു.
എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്താണു ശുചിമുറിയിലേക്കു പോയതും പിന്നീടു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും.