കാസര്‍കോട്ടും ആരിക്കാടിയിലും ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയത് ഒരേ സംഘമാണോ? ഭണ്ഡാരം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍; സംഘം എത്തിയത് മുഖം മൂടി ധരിച്ച്

കാസര്‍കോട്: കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലും ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തത് ഒരേ സംഘമാണെന്നു സംശയം. ഇരു ക്ഷേത്രങ്ങളില്‍ നിന്നും ലഭിച്ച വിരലടയാളങ്ങളും സിസിടിവി ക്യാമറകളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാത്രിയിലാണ് ഇരു ക്ഷേത്രങ്ങളിലും കവര്‍ച്ച നടന്നത്. ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നു രണ്ടു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് 33,000 ല്‍ അധികം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ അയ്യപ്പന്‍ ശ്രീകോവിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പു ഭണ്ഡാരമാണ് കവര്‍ച്ച പോയത്. കുത്തിപൊളിക്കുന്നതിനു പകരം ഭണ്ഡാരം തന്നെ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഈ ഭണ്ഡാരം കാസര്‍കോട് റെയില്‍വെ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭണ്ഡാരത്തില്‍ നിന്നും ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളില്‍ രണ്ടുപേര്‍ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളുമുണ്ട്. എന്നാല്‍ മുഖം മൂടി ധരിച്ചതിനാല്‍ ആളെ വ്യക്തമാകുന്നില്ല. വാഹനത്തിലെത്തിയാണ് കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നു. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page