മുംബൈ: ചൈനയിലേക്ക് കടത്തുകയായിരുന്ന 28 ലക്ഷത്തോളം മയില്‍പ്പീലികള്‍ മുംബൈയിലെ നവഷേവ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു.ഏകദേശം 2. 01 കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികള്‍ കയർ കൊണ്ട് നിർമ്മിച്ച ഡോർമാറ്റ് എന്ന വ്യജേനയാണ് കടത്താൻ ശ്രമിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) മുംബൈ സോണല്‍ യൂണിറ്റാണ് പരിശോധന നടത്തിയത്. 28 ലക്ഷം മയില്‍പ്പീലി പിടിച്ചെടുത്തതായും, ബന്ധപ്പെട്ട എക്‌സ്‌പോർട്ടറെ കസ്റ്റഡിയിലെടുത്തതായും ഡിആർഐ പ്രസ്താവനയില്‍ പറഞ്ഞു.
1962 ലെ കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മയില്‍പ്പീലി കയറ്റുമതി ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഇത്രയും കൂടുതല്‍ പീലികൾ ലഭിക്കാൻ ദേശീയ പക്ഷിയെ കൂട്ടത്തോടെ കൊല്ലുകയോ വേട്ടയാടുകയോ ചെയ്യുന്നുണ്ടോ എന്നതും അന്വേഷിച്ച് വരികയാണെന്ന് ഡിആർഐ വൃത്തങ്ങള്‍ വ്യക്തമാക്കി.