പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ‘അനിസ്ലാമിക നിക്കാഹ്’ കേസിൽ ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും കോടതി ശനിയാഴ്ച ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. 2022 ന് ശേഷം എഴുപത്തി ഒന്ന് കാരനായ ഖാൻ്റെ നാലാമത്തെ ശിക്ഷയാണിത്. അതോടെ ഫെബ്രുവരി 8 ലെ തെരഞ്ഞെടുപ്പിന് മുമ്പായി പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ സ്ഥാപകൻ്റെ പ്രശ്നങ്ങൾ വർദ്ധിക്കുകയാണ്.
രണ്ട് വിവാഹങ്ങൾക്കിടയിൽ നിർബന്ധിത ഇടവേള അല്ലെങ്കിൽ ഇദ്ദത് ആചരിക്കുന്ന ഇസ്ലാമിക ആചാരം ഇമ്രാൻ ഖാന് ലംഘിച്ചുവെന്ന് ആരോപിച്ച് ബീബിയുടെ ആദ്യ ഭർത്താവ് ഖവാർ മേനകയാണ് കേസ് ഫയൽ ചെയ്തത്. തൻ്റെ മുൻ ഭാര്യയും ഖാനും വിവാഹത്തിന് മുമ്പ് ബന്ധത്തിലായിരുന്നുവെന്നും കല്ലെറിഞ്ഞ് കൊല്ലാവുന്ന കുറ്റമാണെന്നും മേനക ആരോപിച്ചു.
റാവൽപിണ്ടിയിലെ അഡിയാല ജയിൽ വളപ്പിൽ വെള്ളിയാഴ്ച 14 മണിക്കൂറോളം കേസ് പരിഗണിച്ച് ഒരു ദിവസത്തിന് ശേഷമാണ് സീനിയർ സിവിൽ ജഡ്ജി ഖുദ്രത്തുള്ള വിധി പ്രസ്താവിച്ചത്. ദമ്പതികൾക്ക് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി. വിധി പറയുമ്പോൾ ഖാനും ബുഷ്റയും കോടതി മുറിയിൽ ഉണ്ടായിരുന്നു. ഈ ആഴ്ച ആദ്യം, എഴുപത്തി ഒന്ന് കാരനായ ഖാനെ സൈഫർ കേസിൽ 10 വർഷവും തോഷഖാന കേസിൽ 14 വർഷവും ശിക്ഷിച്ചിരുന്നു.