മംഗ്ളൂരു: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തെ ചോദ്യം ചെയ്ത വിരോധത്തിൽ പ്രണയ വിവാഹിതയായ യുവതിയെ ഭര്‍ത്താവ് സയനൈഡ് നല്‍കിയും വിഷം കുത്തി വച്ചും കൊലപ്പെടുത്തി.
ചിക്കമംഗ്ളൂരു, മൂഡിഗരെ, ദേവവൃന്ദയിലെ ശ്വേത (34)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദര്ശന് പൂജാരി (35)യെ പൊലീസ് അറസ്റ്റു ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- “ ലാബ ടെക്നീഷ്യരാണ് ശ്വേതയും ദര്ശന് പൂജാരിയും. ഇരുവരും പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടതറിഞ്ഞ് ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ബന്ധത്തില്‍ നിന്നു പിന്തിരിയാന് കൂട്ടാക്കാതിരുന്ന ഇരുവരും ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടയില്‍ ദര്ശന് പൂജാരി ബംഗ്ളൂരുവില്‍ സ്വന്തമായി ലാബ് ആരംഭിച്ചു. ഇവിടെ ജോലിക്കു ചേര്‍ന്ന യുവതിയുമായി ദര്ശന് പ്രണയബന്ധത്തിലായി. ഇതറിഞ്ഞ ശ്വേത ഭര്‍ത്താവുമായി സ്വരചേര്ച്ചയില്ലാതെയായി.
പുതിയ പ്രണയബന്ധത്തിനു തടസ്സമാകുമെന്നു ഉറപ്പിച്ച ദര്ശന് ഭാര്യയെ ഒഴിവാക്കുന്നതിനു തീരുമാനിക്കുകയും വിഷം കൊടുത്തു കൊല്ലുകയുമായിരുന്നു. എന്നാല്‍ സ്വാഭാവികമരണമെന്നാണ് ദര്ശന് പറഞ്ഞത്. മരണത്തില്‍ സംശയം ഉണ്ടെന്നു ശ്വേതയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.