കാസർകോട് : രണ്ട് ആൺ കട്ടികളേയും പ്രായപൂർത്തി ആവാത്ത പെൺകുട്ടിയേയും പീഡിപ്പിച്ചു വെന്നതിന് 3 കേസുകളിലെ പ്രതിയെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കേടതി ജഡ്ജ് സി. സുരേഷ് കുമാർ 189 കൊല്ലം തടവിന് ശിക്ഷിച്ചു. ബളാൽ അരിങ്കല്ല് താഴത്ത് വീട്ടിൽ ഗോപാലന്റെ മകൻ പാപ്പു എന്ന ടി.ജി. സുധീഷിനെ (25) ആണ് മൂന്നു കേസുകളിൽ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. ഏഴു വയസുള്ള പെൺകുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പലവട്ടം പീഡനത്തിനിരയാക്കിയ കേസിൽ 74 വർഷം തടവിനും 1,45,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 13 മാസം അധിക തടവ് അനുഭവിക്കണം. ഏഴ് വയസുകാരിയെ പല ദിവസങ്ങളിൽ പലതവണകളായി പ്രതിയുടെ വീട്ടിൽ വെച്ചും ജലനിധി പമ്പു ഹൗസിലും ഫോറസ്റ്റിനടുത്തു വെച്ചും ലൈംഗീക ചൂഷണത്തിനിരയാക്കിയെന്നാണ് കേസ്. വിവരം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റൊരു കേസിൽ14കാരനെ സ്കൂട്ടറിൽ കടത്തികൊണ്ടുപോയി ഫോറസ്റ്റിനകത്ത് വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സുധീഷിനെ 19 വർഷം തടവും 45000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫുട്ബോൾ കളികഴിഞ് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തു പറഞ്ഞാൽ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ൽ നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സുധീഷിനെ 96 വർഷം തടവും 2,15000 രൂപ പിഴയടക്കാനും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 9 മാസവും അധിക തടവും അനുഭവിക്കണം. നാലാം ക്ലാസുകാരനെ കൂട്ടിയുടെ വീട്ടിൽ വെച്ചും പ്രതിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരനാണ് മൂന്നു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. മൂന്നു കേസുകളും ചാർജ് ചെയ്തത് അന്ന് വെള്ളരിക്കുണ്ട് എസ്.ഐ ആയിരുന്ന എം.പി. വിജയകുമാറും കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായിരുന്ന രഞ്ജിത്ത് രവീന്ദ്രനുമാണ്. മൂന്നു കേസുകളിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
![](https://mlozaudj56ft.i.optimole.com/w:1670/h:996/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound663317320018624884.jpg)