തിരുവനന്തപുരം: ബാറിലുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ ആറംഗസംഘം പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥനെ അടിച്ചുക്കൊന്നു.
പൂന്തുറ പോസ്റ്റ് ഓഫിസിലെ പോസ്റ്റല്‍ അസിസ്റ്റന്റ് ആലപ്പുഴ കായംകുളം ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി ഈരിക്കലേത്തു പുത്തൻവീട്ടില്‍ പി.പ്രദീപ് (50) ആണ് മരിച്ചത്. റോഡില്‍ വച്ച് പ്രദീപിന്റെ അനുജന്റെ മുൻപിലിട്ടാണ് ആക്രമികള്‍ ഇയാളെ അടിച്ചുക്കൊന്നത്. അക്രമണത്തില്‍ അനുജൻ പ്രമോദ് പിള്ളയ്ക്കും പരിക്കേറ്റിട്ടുണ്ട്.
പൂജപ്പുര ശബരി ബാറിനു സമീപം യൂണിയൻ ബാങ്കിനു മുൻപില്‍ ചൊവ്വ രാത്രി 11.45ന് ആയിരുന്നു സംഭവം. തലയ്ക്കേറ്റ ഗുരുതര പരുക്കാണു മരണകാരണമെന്നു പൊലീസ് പറഞ്ഞു. കേസില്‍ മുടവൻമുകള്‍ സ്വദേശി അരുണ്‍, തൃക്കണ്ണാപുരം സ്വദേശികളായ ജെറിൻ, രതീപ്, മുടവൻമുകള്‍ സ്വദേശി മിഥുൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജെറിൻ, അരുണ്‍ എന്നിവര്‍ പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. കൊലപാതക ശ്രമം അടക്കം ഒട്ടേറെ കേസുകളില്‍ ഇവര്‍ പ്രതികളാണ്. മറ്റു പ്രതികള്‍ക്കെതിരെ അടിപിടി കേസുകള്‍ നിലവിലുണ്ട്. വെള്ളായണി സ്വദേശി ഷംനാദ് ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ബാറിലെയും ബാങ്കിലെ എടിഎം കൗണ്ടറിലെയും സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ഇതില്‍ ആക്രമണം നടത്തുന്ന ദൃശ്യവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. പ്രദീപും പ്രമോദും ബാറില്‍ ഇരുന്നു മദ്യപിക്കുമ്ബോള്‍ ഇവിടെ മദ്യപിക്കാൻ എത്തിയ ഷംനാദും സുഹൃത്തുക്കളും ഇവരെ പരിചയപ്പെടുകയും ബാറില്‍ നിന്നു ഒരുമിച്ച് പുറത്തിറങ്ങുകയും ചെയ്തു. പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോള്‍ വാക് തർക്കം ഉണ്ടാവുകയായിരുന്നു.തുടര്‍ന്നു പ്രദീപും പ്രമോദും ബാര്‍ കോംപൗണ്ടില്‍ നിന്നു പുറത്തിറങ്ങി താമസസ്ഥലമായ പൂജപ്പുരയിലെ ഹോട്ടല്‍ ഹില്‍വ്യൂവിലേക്കു പോകാനായി റോഡിലൂടെ നടന്നു. ഈ സമയം ബൈക്കിലും ഓട്ടോറിക്ഷയിലുമായി ഇവരെ പിന്തുടര്‍ന്ന അക്രമി സംഘം യൂണിയൻ ബാങ്കിനു മുൻപില്‍ വച്ച് ആക്രമിക്കുകയായിരുന്നു. പ്രദീപിനെ പിടിച്ചുവലിച്ചു തലയിലും മുഖത്തും വയറിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. പിന്നീട് റോഡില്‍ തള്ളിയിട്ട ശേഷം തലപിടിച്ചു തറയിലിടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചു. തടയാൻ ശ്രമിച്ച അനുജൻ പ്രമോദിനും പരുക്കേറ്റു. പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.