കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട.
എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിലായി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല ഗാത്തൂൺ ആണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ആറ് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ കോഴിക്കോട് റേഞ്ച് എക്സൈസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് കടത്ത് സംബന്ധിച്ച് പൂർണ്ണവിവരം ലഭിച്ചത്. നേരത്തെയും നിരവധി തവണ കേരളത്തിലേക്ക് ഇവർ കഞ്ചാവ് എത്തിച്ചിട്ടുണ്ട്. കോഴിക്കോട്ടെ പ്രധാന വിതരണക്കാർക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് ട്രെയിനിൽ എത്തിക്കുന്നത്. ഇങ്ങനെ എത്തിച്ചു നൽകിയാൽ പതിനായിരം രൂപയോളം ലഭിക്കുമെന്നു ഇവർ എക്സൈസിന് മൊഴി നൽകി. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്ന പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും, ഇത് കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തുമെന്നും കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ പറഞ്ഞു. പ്രതിയെ ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.








