കൊച്ചി: മൂന്നു യുവതികളെ വിവസ്ത്രരാക്കി കത്തിമുനയില്‍ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും പത്ത് മൊബൈല്‍ ഫോണുകളുമായി അഞ്ചംഗ സംഘം കടന്നു കളഞ്ഞു. ഇന്ന് (വെള്ളി) പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചി, പാലാരിവട്ടത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലാരിവട്ടം കരയില്‍, സംസ്‌കാര ജംഗ്ഷനു സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശികളായ 23,24 വയസ്സുള്ള രണ്ടു യുവതികള്‍, ആസാം സ്വദേശിനിയായ 30കാരി, വെസ്റ്റ് ബംഗാളിലെ അര്‍മാന്‍ അലി, ഉത്തര്‍പ്രദേശിലെ രാജുബാബു, ഇംതേജരി, ആസാം സ്വദേശി ഫിസ്ദുല്‍ഹഖ് എന്നിവരാണ് അക്രമത്തിന് ഇരയായത്. അര്‍ധരാത്രിയോടെ ഇവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം അകത്ത് നിന്ന് വാതില്‍ പൂട്ടുകയായിരുന്നു. തുടര്‍ന്ന് പുരുഷന്മാരെ ആക്രമിച്ച ശേഷം കത്തി കാണിച്ച് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് യുവതികളെ വിവസ്ത്രരാക്കി 3,05,000 രൂപ വില വരുന്ന പത്തു മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കി. അതിന് ശേഷം ധരിച്ചിരുന്ന ആഭരണങ്ങളും തട്ടിയെടുത്തു. യുപിഐ ട്രാന്‍സാക്ഷന്‍ വഴി പണം തട്ടിയെടുത്താണ് സംഘം രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം പുറം ലോകം അറിയുന്നത്. കൊള്ള സംബന്ധിച്ച് പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.








