കാസര്‍കോട്: റിസോര്‍ട്ടിനു സമീപത്ത് ദുരൂഹ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍ വ്യാജം. കാര്‍ കസ്റ്റഡിയിലെടുത്ത കുമ്പള പൊലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. കയ്യാര്‍, മേര്‍ക്കളയിലെ മൂസ അഫ്‌സല്‍ (25), പച്ചമ്പള, പള്ളത്തൊട്ടിയിലെ നിസാമുദ്ദീന്‍ (19) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുമ്പള എസ്.ഐ കെ.പി ഗണേശിന്റെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയില്‍ ഇന്നലെ (വ്യാഴം) രാത്രി 9.45മണിയോടെയാണ് ചേവാറിൽ എത്തിയത്. ഈ സമയത്ത് സ്ഥലത്തെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ ആള്‍ട്ടോ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടു. പൊലീസ് കാറിന് സമീപത്ത് ചെന്നു നോക്കിയപ്പോള്‍ അകത്ത് രണ്ടു പേരുള്ളതായി വ്യക്തമായി. പൊലീസ് കാര്യങ്ങള്‍ ആരായുന്നതിനിടയില്‍ ഇരുവരും പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് കാറിനകത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് മറ്റൊരു നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റ് കാറിന് അകത്ത് സൂക്ഷിച്ചതാണെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് കാർ ഓടിച്ചതെന്നും വ്യക്തമായി. കാറിന്റെ ഉടനസ്ഥതയെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ യുവാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് കൂട്ടിച്ചേര്‍ത്തു.
അതേ സമയം മാസങ്ങള്‍ക്ക് മുമ്പ് ഫോര്‍ രജിസ്‌ട്രേഷന്‍ ബോർഡ് വച്ച് കുമ്പള, ശാന്തിപ്പള്ളത്തെ പമ്പില്‍ എത്തിയ സംഘം പെട്രോളിന്റെ പണം നല്‍കാതെ രക്ഷപ്പെട്ടിരുന്നു.







