കൊച്ചി: വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ ആഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 64 ലീറ്റർ മദ്യമാണ് കണ്ടെത്തിയത്. തുടർന്ന് അബ്കാരി ആക്ട് പ്രകാരമുള്ള നടപടികളുമായി എക്സൈസ് സംഘം മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നും ആന്റോ അഗസ്റ്റിനും അഭിഭാഷകനും നിലപാടെടുത്തത് നാടകീയ സംഭവങ്ങൾക്ക് വഴിയൊരുക്കി.
എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു.
മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും വ്യാജ കരാറുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വീട്ടിലും എസ്.ഐ.ടി റെയ്ഡ് നടത്തിയത്. അതിനിടെ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നടന്ന പരിശോധനയിൽ അളവിൽ കവിഞ്ഞ് വിദേശമദ്യവും വൈനും പിടികൂടിയതോടെ കാര്യങ്ങൾ വഴിമാറുകയായിരുന്നു. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ, കൂടാതെ മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.








